കേളിപാത്രം.

 Back to All Theyyams


Stories of Kerala Temple
കേളിപാത്രം.

ഒരു കൈയിൽ മണി...മറുകൈയിൽ ഭിക്ഷാപാത്രം...ഓർമ്മയുണ്ടോ കേളീ പാത്രത്തെ....നാട്ടുവരമ്പുകളിൽ നിന്നും അപ്രത്യക്ഷമായ കഥാപാത്രം വടക്കെ മലബാറിന്റെ നാട്ടിടവഴിയിലൂടെ നടന്നു മറഞ്ഞു പോയ ഒരു പുരാവൃത്തമാണ് കേളീ പാത്രം.


 

കാലം അടയാളം വെക്കാതെ മാഞ്ഞു പോയ ഒരു ഗ്രാമീണ കാഴ്ച.


രണ്ടു പാമ്പുകൾ ചുറ്റി പിണഞ്ഞു കിടക്കുന്ന വിധം തലയിൽ നാഗഫണമുള്ള ഉയർന്നു നിൽക്കുന്ന കിരീടം.
സ്വർ ലോകത്ത് ഒഴുകിയ ഗംഗാനദിയെ ഭൂമിയിലെത്താൻ ശിവ ജഡയിൽ പതിപ്പിച്ച ഭഗീരഥ കഥയിലെ ഗംഗാനദിയുടെ പ്രതീകമായി ഒരു സ്ത്രീരൂപവും ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട്.


ഉണങ്ങി മെലിഞ്ഞ് അസ്ഥികൾ എഴുന്നു നിൽക്കുന്ന കാറ്റിലുലയന്ന ശരീരത്തിൽ ഭസ്മം പൂശിയിരിക്കുന്നു. നെറ്റിയാലും കഴുത്തിലും കൈ ചുമലിലും ഭസ്മം കൊണ്ടു വരച്ചിരിക്കുന്നു.


ചുവപ്പും വെള്ളയും രുദ്രാക്ഷവുമൊക്കെയുള്ള പത്തോളം മാലകൾ കഴുത്തിലുണ്ട്.

​വീടുകളിൽ കയറിയിറങ്ങി കേളീ പാത്രം

 

ഒരു കൈയിൽ പിടിച്ചിരിക്കുന്ന മണി മുഴക്കി കൊണ്ടിരിക്കും മറുകൈയ്യിൽ ഭിക്ഷയാചിക്കുന്നതിനായി ചുവന്ന തുണികൊണ്ട് പൊതിഞ്ഞ ഭിക്ഷാപാത്ര (കപാല) വുമുണ്ട്.
കൈയ്യിൽ ഇതിനോടൊപ്പം ഒരു ചൂരൽ വടിയും കൊണ്ടു നടന്നിരുന്നു.
വീടിന്റെ നടവഴി കയറിവരുമ്പോൾ ഈ വടി ചെറുതായൊന്ന് വിറപ്പിക്കും. ഇതോടെ വിടിനകത്തു നിന്നും അമ്മമാരുടെ പുറകിൽ നിന്നും ഒളിഞ്ഞു നോക്കുന്ന കുഞ്ഞുങ്ങൾ ഉച്ചത്തിൽ കരയാൻ തുടങ്ങും.
അരയിൽ വെള്ളമുണ്ട് ധരിച്ച് അതിന് മുകളിൽ ചുവന്ന നിറത്തിലുള്ള ഒരു തുണിയുമുടുത്താണ് നാട്ടുകാർ കേളി യാത്രം എന്നു വിളിക്കുന്ന കേളീ പാത്രം വീടുകൾ കയറി നടന്നിരുന്നത്.

 

​പുരാവൃത്തം ശിവനുമായി ബന്ധപ്പെട്ടത്

ഒരു പിടി അരിയോ ചില്ലറ നാണയത്തുട്ടുകളോ ആയിരുന്നു കപാലത്തിലിടുന്ന പ്രതിഫലം.
ധർമ്മമായി നെല്ലോ അരിയോ നാണയങ്ങളായോ ആരു കൊടുക്കുമ്പോഴും വാങ്ങിയ ആൾ ആദരവ് പോലെ തന്ന പാത്രത്തിലേക്ക് ഒരു നുള്ള് അരി തിരിച്ചിടുന്ന പതിവുണ്ട്.
കൊടുത്തവരുടെ പാത്രത്തിൽ ബൗസും ബർക്കത്തും ( ഐശ്വര്യവും സമൃദ്ധിയും) നിലനിൽക്കട്ടെയെന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
കേളി പാത്രത്തിന്റെ പുരാവൃത്തം ശിവനുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.
പാപമോക്ഷത്തിനായി ശിവൻ ഭിക്ഷാടനം നടത്തിയെന്നും പാപമോക്ഷത്തിനു ശേഷം ഭിക്ഷാപാത്രം ക്രപാലം)യോഗിയെ ഏൽപ്പിച്ചുവെന്നുമാണ് വിശ്വാസം.

​ചോയി സമുദായം
ചോയി സമുദായക്കാരാണ് യോഗിയുടെ പിൻമുറക്കാരായി കേളീ പാത്രം കെട്ടി വീടുകളിൽ എത്തുന്നത്.
അതിരാവിലെ ക്ഷേത്ര കുളത്തിൽ കുളിച്ച് വേഷങ്ങൾ ധരിച്ച് കേളി പാത്രം നാട്ടുമ്പുറത്തെ വയൽ വരമ്പുകളിലുടെ തന്റെ പ്രയാണം തുടങ്ങുകയാണ്.
ആരോടും ഒന്നും ഉരിയാടാതെ മണിമുഴക്കി ഓരോ വീടിന്റെയും നടവരമ്പുകൾ കയറി വർഷത്തിൽ ഒരിക്കലെങ്കിലും അയാൾ പ്രത്യക്ഷപ്പെടുന്നു.
ഒരു നുള്ള് വീടിന്റെ ഉമ്മറത്ത് തൂവി മറയുന്ന കേളീ പാത്രം നാട്ടുവരമ്പിലൂടെ മറഞ്ഞിട്ട് കാലമേറെയായി.

​അവർ ഒരു കാലത്ത് വന്നുപോയവർ...

മോക്ഷം തേടി ജീവിത വേഷം കെട്ടിയ ആ പരമശിവന്റെ പ്രതിപുരുഷന്മാരെ ഇപ്പോൾ കാണാറാറേയില്ല.
കേളി പാത്രം പോലെ പടി കയറി വന്നിരുന്ന കൈക്കോട്ടക്കാരും, കുറവനും കുറത്തിയും പാമ്പിനെ മകുടിയുതി നൃത്തം ചെയ്യിക്കുന്ന, കുരങ്ങിനെ കൊണ്ട് ചാടിക്കളിക്കെടാ കുഞ്ചുരാമാ എന്നു പറഞ്ഞ് തലകുത്തിമറിയിക്കുന്ന പാണ്ടികളും ഒക്കെ തന്നെ നമ്മുടെ വീട്ടുമുറ്റങ്ങളിൽ സമാസമയങ്ങളിൽ ഒരു കാലത്ത് വന്നു പോയവരാണ്.
നടവഴികൾ മാഞ്ഞ് ഇന്റർലോക്കായപ്പോൾ കാലം വിരിച്ച നാട്ടുവരമ്പിലൂടെ കേളീ പാത്രവും ജീവിത വേഷം പകർന്നാടി നമ്മുടെ ഓർമ്മകളിൽ നിന്നും നടന്നു മറഞ്ഞു.

ബ്രഹ്മ ശിരസ്സറുത്ത പാപം തീരാൻ ഭിക്ഷാടനത്തിനിറങ്ങിയ പരമേശ്വരന്റെ സങ്കല്പമാണ് കേളിപാത്രത്തിന്റെ ഐതിഹ്യം.
വീട് തോറും നടന്നു ഭിക്ഷ വാങ്ങുമ്പോഴും, ഉച്ചവരെ മാത്രമേ ഭിക്ഷ വാങ്ങാവൂ എന്നും അതാതു ദിവസത്തേക്ക് വേണ്ട അരി മാത്രമേ വാങ്ങാവൂ എന്നും, ശേഷിക്കുന്ന അരി കുളത്തിലെ മത്സ്യങ്ങൾക്ക് കൊടുക്കണമെന്നുമാണ് നിശ്ചയം.
എന്നാൽ ഇത് മിക്കവാറും പാലിക്കപ്പെടുന്നില്ല .






WhatsAppShare
Share
കൂടുതൽ തെയ്യം വിവരങ്ങൾക്കായി..
Top